Wednesday, 17 October 2012

ബുദ്ധനെ കൊല്ലുക!!!



ബുദ്ധമതത്തിന്‍റെ ഒരു കൈവഴിയാണ് സെന്‍..,. ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലിന്‍--ചി എന്ന സെന്‍ ആചാര്യന്‍ ഒരിക്കല്‍ പറയുകയുണ്ടായി. നിങ്ങള്‍ വഴിയില്‍ വച്ച് ബുദ്ധനെ കണ്ടുമുട്ടുകയാണെങ്കില്‍ കൊന്നു കളയുക!!!

ഒറ്റനോട്ടത്തില്‍ ഒരു വിരോധോഭാസമായി തോന്നാമിത്. ബുദ്ധനെ കണ്ടാല്‍ കൊല്ലുകയോ? അതും ബുദ്ധനെ ജീവന് തുല്യം സ്നേഹിക്കുന്നവര്‍!.,!!!

ഇവിടെ വഴിയും ബുദ്ധനും കണ്ടുമുട്ടലും കൊലപാതകവുമെല്ലാം പ്രതീകാത്മകമാണ്. വഴി എന്നത് ആത്മീയയാത്രയാകുന്നു. നമ്മുടെ ആത്മീയയാത്രയില്‍ ബുദ്ധന് എന്തുകാര്യം? അത് നമ്മുടെ സ്വകാര്യതയാണ്‌ .   ബുദ്ധനെപ്പോലെ ഒരു വ്യക്തി, അദ്ദേഹത്തിന്‍റെ കയ്യില്‍ നമ്മുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളുണ്ടായിരിയ്ക്കും. അങ്ങനെയിരിയ്ക്കേ ബുദ്ധനുമായുള്ള കണ്ടുമുട്ടല്‍ നമ്മുടെ ആത്മീയയാത്രയെ വഴിമുട്ടിക്കുകയെയുള്ളൂ. അനന്തരം നാം ബുദ്ധനെ പിന്തുടരുന്നു. അദ്ദേഹത്തിന്‍റെ ഉത്തരങ്ങള്‍ക്കായി കാതോര്‍ക്കുന്നു. എന്നാല്‍ നമ്മുടെ ഉത്തരങ്ങള്‍ സത്യസന്ധമാകണമെങ്കില്‍ ആ ഉത്തരങ്ങള്‍ നമ്മള്‍ തന്നെ കണ്ടെത്തിയതായിരിയ്ക്കണം. സത്യം കൈമാറപ്പെടുമ്പോള്‍ അത് നുണയായി മാറുന്നു.          

വഴിയില്‍ നാം കണ്ടുമുട്ടുന്നത് സത്യത്തില്‍ ബുദ്ധനെയല്ല. ബുദ്ധന്‍റെ പ്രതിരൂപത്തെയാണ്. മുന്നോട്ടുള്ള നമ്മുടെ പ്രയാണത്തില്‍ ഒരു പ്രതിരൂപവും പ്രതിബന്ധമായിത്തീരരുത് . അതിനെ കൊല്ലുക. മനസ്സില്‍ നാമൊരു പ്രതിരൂപത്തെ താലോലിക്കുന്നിടത്തോളം 'നാം' എന്ന  യാദാര്‍ഥ്യത്തെ നാം തിരിച്ചറിയാതെ പോകുന്നു. നമ്മുടെ ഉള്ളിലേയ്ക്കു നോക്കാതെ പുറത്തെയ്ക്കാണ് നാം നോക്കുന്നത്. അവിടെ ബുദ്ധനില്‍ നിന്നും നാം അകന്നുപോകുകയാണ് ചെയ്യുന്നത്. ബുദ്ധന്‍ എന്നത് ഒരു വ്യക്തിയല്ല. അതൊരു ഗുണമാകുന്നു. സ്വയം അറിയുന്നവനാണ് ബുദ്ധന്‍.

ആരെയും പിന്തുടരാതിരിയ്ക്കുക എന്ന സന്ദേശമാണ് ലിന്‍-ചി ഈയൊരു പ്രസ്താവനയിലൂടെ നമുക്ക് പകര്‍ന്നു തരുന്നത്. ബുദ്ധനെപ്പോലും പിന്തുടരാതിരിയ്ക്കുക. ബുദ്ധനെ പിന്തുടരുന്നവര്‍ ബുദ്ധനില്‍ നിന്നും അകന്നുപോകുകയാണ്. സ്വയം ഒരു ബുദ്ധനാകുക എന്നതാണ് നമ്മുടെ ജീവിതലക്ഷ്യം. നാമെല്ലാവരും ബോധിസത്വന്‍മാരാണ്. ബോധിസത്വന്‍ എന്ന് വച്ചാല്‍ ബുദ്ധനാകാന്‍ ശേഷിയുള്ളവന്‍.  

നമ്മുടെ ശേഷികളെ അതിന്‍റെ പൂര്‍ണതയിലേയ്ക്ക് വളര്‍ത്തിയെടുക്കുക. സ്വയമേവ ഒരു ദീപമാകുക. ലോകത്തിനു മുഴുവന്‍ വെളിച്ചം പകരുക. പ്രപഞ്ചത്തിനാകെ അനുഗ്രഹമായിത്തീരുക . ഇത്രയൊക്കെയാണ് ബുദ്ധനു നമ്മോടു പറയുവാനുള്ളത്.                      

         

Sunday, 14 October 2012

ബെസ്റ്റ് ഫ്രണ്ട്

ഭഗവാന്‍ ശ്രീബുദ്ധന്‍ 
എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആരാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയും,"എനിക്ക് ബെസ്റ്റ് ഫ്രണ്ട് ഇല്ല!!!".  

ആരാണ് ബെസ്റ്റ് ഫ്രണ്ട്? എപ്പോഴും നമ്മുടെ കൂടെ നടക്കുന്നവന്‍..,... എന്ത് സഹായത്തിനും ഏത് സമയത്തും ആശ്രയിക്കാവുന്നവന്‍.,... നമ്മുടെ പുളിച്ച ഫിലോസഫി കേള്‍ക്കാന്‍ കാതുതരുന്നവന്‍.,..തളര്‍ന്നുപോകുന്ന അവസരങ്ങളില്‍ ഒരു കൈത്താങ്ങാകുന്നവന്‍,.. അങ്ങനെയങ്ങനെ നീളുന്നു ഒരു ബെസ്റ്റ് ഫ്രണ്ടിനു വേണ്ട ഗുണവിശേഷങ്ങള്‍ ...     

എന്നാല്‍ ബെസ്റ്റ് ഫ്രണ്ട് എന്നത് സത്യത്തില്‍ നമ്മുടെ അത്യാഗ്രഹവും സ്വാര്‍ത്ഥതയുമാണ്‌.,. മേല്‍പറഞ്ഞ നമ്മുടെ ആഗ്രഹങ്ങള്‍ സാക്ഷാല്‍കരിക്കുന്നവനാരോ അവനാണ് നമ്മുടെ ബെസ്റ്റ് ഫ്രണ്ട്. നമുക്ക് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലാത്തവന്‍ നമ്മുടെ ബെസ്റ്റ് ഫ്രണ്ട് ആകാത്തത് അതുകൊണ്ടാണ്. നമ്മെ നമ്മുടെ ബെസ്റ്റ് ഫ്രണ്ട് കാണുന്നതും ഇതേ കണ്ണിലൂടെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു Give and Take Relationship ആണ് സൗഹൃദം . "നീയെന്നോട്‌ കൂറുള്ളവനായി തുടരുന്ന കാലമത്രയും ഞാന്‍ നിന്നോട് കൂറുള്ളവനായിരിക്കും" എന്ന ഒരു 'അലിഖിത നിയമം ' സൗഹൃദത്തിനു പിറകില്‍ ഉണ്ട്.    

ഈ അലിഖിത നിയമം ലംഘിക്കപ്പെടുന്ന മാത്രയില്‍. സൗഹൃദം ഉലയുന്നു. പിന്നെ പരാതികളായി, പരിഭവങ്ങളായി...ചിലപ്പോള്‍ പരിഭവങ്ങള്‍ മറന്ന് അത് വീണ്ടും ഒന്നിക്കുന്നു, ചിലപ്പോള്‍ എന്നെന്നേയ്ക്കുമായി തകരുന്നു. കൂട്ടിചേര്‍ക്കപ്പെട്ട സൗഹൃദം പഴയ കരാറിന്‍റെ പുതുക്കല്‍ മാത്രമാണ്. അതെപ്പോള്‍ വേണമെങ്കിലും ലംഘിക്കപ്പെടാം...തകര്‍ച്ചകള്‍ ആവര്‍ത്തിക്കാം... 

ബോധപ്രാപ്തനായ ഒരു വ്യക്തിയ്ക്ക് സുഹൃത്തുക്കള്‍ ഉണ്ടാകുമോ എന്ന ഒരു ശിഷ്യന്‍റെ ചോദ്യത്തിന് ഭഗവാന്‍ ശ്രീബുദ്ധന്‍ നല്‍കിയ മറുപടി "ഇല്ല" എന്നായിരുന്നു. 'ലോകം മുഴുവനും അയാളുടെ സുഹൃത്തുക്കള്‍ ആയിരിയ്ക്കും' എന്ന മറുപടി ബുദ്ധനില്‍ നിന്ന് പ്രതീക്ഷിച്ച ശിഷ്യനെ  സ്തബ്ധനാക്കിക്കളഞ്ഞു ഈ മറുപടി.

ശ്രീബുദ്ധന്‍ പറഞ്ഞതില്‍ കാര്യമുണ്ട്. സൗഹൃദം ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പാണ്. സൗഹൃദത്തില്‍ നാം ഉള്‍ക്കൊള്ളിക്കുന്നവരെക്കാള്‍ കൂടുതല്‍ പേരെ നാം  പുറത്താക്കുന്നുണ്ട്. മാത്രമല്ല ഒരു സുഹൃത്തിനു മാത്രമേ നമ്മുടെ ശത്രുവാകാന്‍  കഴിയൂ. അപരിചിതര്‍ നമ്മുടെ ശത്രുക്കളാകുന്നില്ല. അതിനാല്‍ തന്നെ അവരിരുവരും ഒരുമിച്ചു വരുന്നവരാണ്. സുഹൃത്തുക്കളില്ലെങ്കില്‍ നമുക്ക് ശത്രുക്കളുമില്ല. 

ശ്രീബുദ്ധന്‍ സൗഹൃദത്തിനെതിരാണ് എന്നല്ല ഇതിനര്‍ത്ഥം. പ്രജ്ജ്വലമായ  ഒരു ദീപം പോലെയാകണം നമ്മുടെ സൗഹൃദം എന്നാണ് ശ്രീബുദ്ധന്‍ പറയുന്നത്. ദീപം അതിനു ചുറ്റും പ്രകാശം പരത്തുന്നു. അതിനു പക്ഷപാതമില്ല. മേശയ്ക്കു മാത്രമേ ഞാന്‍ പ്രകാശം നല്‍കൂ അല്ലെങ്കില്‍ കസേരയ്ക്കു മാത്രമേ ഞാന്‍ പ്രകാശം നല്‍കൂ എന്ന് ദീപം പറയുന്നില്ല. അത് ഒന്നിനെയും ഒഴിവാക്കുന്നില്ല. അത് ഒന്നില്‍ നിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കുന്നുമില്ല. അവിടെ Giving മാത്രമേയുള്ളൂ.  അതിന്‍റെ പ്രകാശം എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുന്നു. ഇത്തരത്തില്‍ നിരുപാധികമായ സ്നേഹത്തില്‍ അധിഷ്ടിതമാകണം സൗഹൃദം അല്ലാതെ സ്വാര്‍ത്ഥതാല്‍ര്യങ്ങള്‍ക്ക് മുകളില്‍ കെട്ടിപ്പടുത്ത ഒരു ചില്ലുകൊട്ടാരമാകരുത് അത് എന്ന് ശ്രീബുദ്ധന്‍ ഓര്‍മിപ്പിക്കുന്നു.     

മാനവികതയ്ക്ക് ശ്രീബുദ്ധന്‍ നല്‍കിയ സംഭാവനകള്‍ ഇത്തരത്തിലുള്ള വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ ആണ്.