Saturday, 2 February 2013

ധര്‍മപദം


ഞാന്‍ വായിച്ചിട്ടുള്ളതില്‍ ഏറ്റവും വിലമതിക്കുന്ന പുസ്തകം ഒരുപക്ഷെ ബുദ്ധന്‍റെ ധര്‍മപദമാണ്. ജീവിതത്തെ പുതിയൊരു വീക്ഷണകോണിലൂടെ നോക്കിക്കാണാന്‍ ഈ പുസ്തകം എന്നെ സഹായിച്ചു. ജീവിതത്തിന്‍റെ പരമമായ ലക്ഷ്യം പരമാവധി ഹാപ്പിയായി ജീവിക്കുക എന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നും എപ്പോഴും ഹാപ്പിയായി ജീവിക്കുവാന്‍ ചില പൊടിക്കൈകള്‍ ഈ പുസ്തകത്തിലൂടെ ബുദ്ധന്‍  നമുക്ക് പറഞ്ഞുതരുന്നു.

ഒട്ടേറെ തര്‍ജമകള്‍ ലഭ്യമാണെങ്കിലും എനിക്കേറെ ഇഷ്ടപ്പെട്ടത് Thomas Byrom തര്‍ജമ ചെയ്ത ഇംഗ്ലീഷ് പതിപ്പാണ്‌,.. ലളിതം. സുന്ദരം

ഒന്നാമദ്ധ്യായം ചര്‍ച്ച ചെയ്യുന്നത് തിരഞ്ഞെടുക്കലുകളെക്കുറിച്ചാണ്. ഏതുതരത്തിലുള്ള തിരഞ്ഞെടുപ്പാണ് ഉദ്ദേശിക്കുന്നതെന്ന് വഴിയെ മനസ്സിലാകും.

We are what we think.
All that we are arises with our thoughts.
With our thoughts we make the world.

നമ്മുടെ ചിന്തകളാണ് നാം. ഞാനൊരു ഹിന്ദുവാണെന്ന് ചിന്തിച്ചാല്‍ ഞാനൊരു ഹിന്ദുവാകും. ഞാനൊരു മുസ്ലീം ആണെന്ന് ചിന്തിച്ചാല്‍ ഞാനൊരു മുസ്ലീം ആകും. ഞാനൊരു ക്രിസ്ത്യന്‍ ആണെന്ന് ചിന്തിച്ചാല്‍ ഞാനൊരു ക്രിസ്ത്യന്‍ ആകും. ഞാനൊരു മനുഷ്യനാണെന്നു ചിന്തിച്ചാല്‍ ഞാനൊരു മനുഷ്യനുമാകും. നമ്മുടെ ചിന്തകളിലൂടെ നാം നമ്മുടെ ലോകം കരുപ്പിടിപ്പിക്കുന്നു. ആ ലോകത്തിന്‍റെ വലിപ്പവും ചെറുപ്പവുമൊക്കെ നാം എന്ത് ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.      

Speak or act with an impure mind
And trouble will follow you
As the wheel follows the ox that draws the cart.

Speak or act with a pure mind
And happiness will follow you
As your shadow, unshakable.

അശുദ്ധമായ ചിന്തകള്‍ എന്നതുകൊണ്ട് ബുദ്ധന്‍ ഉദ്ദേശിക്കുന്നത് പക, വെറുപ്പ്, അസൂയ തുടങ്ങിയ ഹീനചിന്തകളാണ്. നമ്മുടെ വാക്കുകളും പ്രവൃത്തികളും ഇത്തരം ഹീനചിന്തകളില്‍ ഉടലെടുത്തതാണെങ്കില്‍  തിരിച്ച് എട്ടിന്‍റെ പണികിട്ടും. സംശയമുള്ളവര്‍ക്ക് സ്വന്തം ജീവിതത്തില്‍ പരീക്ഷിച്ച് നോക്കാവുന്നതാണ്.  അതേ സമയം കാര്‍മേഘങ്ങള്‍ നീങ്ങിയ നീലാകാശം പോലെ ഈ ദുഷ്ടചിന്തകളില്‍ നിന്നും മോക്ഷപ്രാപ്തി നേടിയ മനസ്സില്‍ നിന്നുടലെടുക്കുന്ന വാക്കുകളും പ്രവൃത്തികളും എന്നെന്നും സന്തോഷം കൊണ്ടുവരും.  നിഴല്‍ പോലെ സന്തോഷം എപ്പോഴും നമ്മുടെ കൂടെക്കാണും.          

"Look how he abused me and hurt me,
How he threw me down and robbed me."
Live with such thoughts and you live in hate.

"Look how he abused me and hurt me,
How he threw me down and robbed me."
Abandon such thoughts, and live in love.

ഇതാണ് അടുത്ത ടെക്നിക്ക്!. നമ്മെ മുറിപ്പെടുത്തുന്ന ചിന്തകള്‍ എത്രയും പെട്ടെന്ന് കയ്യൊഴിയുക. അവയെ  ക്ഷണിച്ചുവരുത്തി വിരുന്നുകൊടുത്താല്‍ ആര്‍ക്കുപോയി?

നമ്മുടെ ഹൃദയത്തില്‍ വിഷം നിറഞ്ഞ ഒരു അമ്പ് ആരോ എയ്തുതറച്ചു എന്ന് കരുതുക. നാം എന്ത് ചെയ്യണം? എത്രയും പെട്ടെന്ന് അതെടുത്തുകളയണം അല്ലെ? അതല്ലാതെ ആരാണ് ഇത് ചെയ്തത്? എന്തിനാണ് അയാള്‍ ഇത് ചെയ്തത്? ഞാന്‍ അയാളോട് എന്ത് തെറ്റാണ് ചെയ്തത്? എന്തിന് അയാള്‍ എന്നെത്തന്നെ ഉന്നംവച്ചു? അയാള്‍ക്ക് എന്തുകൊണ്ട് മറ്റാരെയെങ്കിലും ഉന്നം വച്ചുകൂടായിരുന്നു തുടങ്ങിയ മൂഡചിന്തകളില്‍   വിരാജിക്കുമോ? അങ്ങനെ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ ജീവിക്കുക വെറുപ്പിലായിരിക്കും. ആദ്യമേ തന്നെ ആ അമ്പ് എടുത്തു കളയുകയാണെങ്കില്‍ നിങ്ങള്‍  സ്നേഹത്തോടെ  ജീവിക്കും. എത്തരത്തിലുള്ള ജീവിതമായിരിക്കും കൂടുതല്‍ സന്തോഷം പകര്‍ന്നുതരിക?    

In this world
Hate never yet dispelled hate.
Only love dispels hate.
This is the law,
Ancient and inexhaustible.

ഇതാണ് എനിക്കും ഏറ്റവും ഇഷ്ടപ്പെട്ട വാക്കുകള്‍,. വിദ്വേഷം തന്നെ ഇരുളാണ്. ഇരുളുകൊണ്ട് ഇരുള്‍ മായ്ക്കുവാന്‍ കഴിയുമോ? അതിനു വെളിച്ചം വേണം. സ്നേഹം വെളിച്ചമാകുന്നു. ഇരുളിനെ വെളിച്ചം കൊണ്ട് ഇല്ലാതാക്കുക .      

You too shall pass away.
Knowing this, how can you quarrel?

വിശദീകരിക്കണോ?

How easily the wind overturns a frail tree.
Seek happiness in the senses,
Indulge in food and sleep,
And you too will be uprooted.
The wind cannot overturn a mountain.
Temptation cannot touch the man
Who is awake, strong and humble,
Who masters himself and minds the dharma.

വിഷയസുഖങ്ങളില്‍ അഭിരമിക്കുന്നവന്‍ ദുര്‍ബലമായ വൃക്ഷം പോലെയാണ്. ചെറിയ കാറ്റില്‍ അവന്‍ കടപുഴകി വീഴും. ധര്‍മമാര്‍ഗത്തില്‍ സഞ്ചരിക്കുന്ന ഒരുവന്‍, തന്‍റെ മനസ്സിന്‍റെ അടിമയല്ലാത്ത, അതിന്‍റെ ഉടമയായ ഒരുവന്‍., വിനീതന്‍, ശക്തന്‍, പ്രബുദ്ധന്‍, അവന്‍ പ്രലോഭനങ്ങളില്‍ മയങ്ങി വീഴുകയില്ല.      
വിഷയസുഖങ്ങള്‍ തേടിപ്പോകുന്നവന്‍ ഒരിക്കലും സംതൃപ്തനാകുകയില്ല. എത്ര കിട്ടിയാലും അവനു മതിവരികയില്ല. അവന്‍ കൂടുതല്‍ കൂടുതല്‍ കാംക്ഷിക്കുന്നു. ഫലമോ; ദുരിതം!. ആഗ്രഹങ്ങളത്രേ സമസ്തദുഖങ്ങള്‍ക്കും കാരണം.        

ഇവിടെയെല്ലാം ശ്രദ്ധിച്ചാല്‍ നമുക്ക് മനസ്സിലാകുന്ന ഒരു കാര്യം ബുദ്ധന്‍ ആരെയും ഒന്നും അടിച്ചേല്‍പ്പിക്കുന്നില്ല എന്നുള്ളതാണ്. ഇങ്ങനെയൊക്കെ ചെയ്‌താല്‍ ഇങ്ങനെയൊക്കെ സംഭവിക്കും എന്ന് മാത്രമേ ബുദ്ധന്‍ പറയുന്നുള്ളൂ. എന്ത് ചെയ്യണം അല്ലെങ്കില്‍ എങ്ങനെ ചെയ്യണം എന്നൊക്കെ  തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമ്മുടെ കയ്യില്‍ തന്നെ.    

ബാക്കി നിങ്ങള്‍ വായിക്കുക. കഥ മുഴുവന്‍ ഞാന്‍  പറഞ്ഞു തന്നാല്‍ പിന്നെ സിനിമ കാണാന്‍ താല്പര്യം വരുമോ?  

Sunday, 16 December 2012

അവളെ തിരയണോ അതോ?


അയല്‍ ഗ്രാമങ്ങളിലൊന്നില്‍ ധര്‍മസന്ദേശം പകര്‍ന്നുനല്‍കുന്നതിനുള്ള ഒരു യാത്രയിലായിരുന്നു ശ്രീബുദ്ധന്‍.,. യാത്രാമദ്ധ്യേ ക്ഷീണം തോന്നിയമാത്രയില്‍ അടുത്തുകണ്ട തണല്‍മരങ്ങളിലൊന്നിന്‍ ചുവട്ടില്‍ അദ്ദേഹം ധ്യാനമിരുന്നു. അധികം ദൂരത്തല്ലാതെ ഏതാനും യുവാക്കള്‍ കളിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.  അതില്‍ ഒരുവന്‍ ഒരു വേശ്യയും തന്‍റെയൊപ്പം കൂട്ടിയിരുന്നു. യുവാക്കള്‍ കളികളില്‍ മുഴുകിയിരിക്കെ ആ വേശ്യ അവരുടെ പണവും വസ്തുവകകളും അപഹരിച്ച് കടന്നുകളഞ്ഞു.

കളികഴിഞ്ഞ് തിരിച്ചുവന്ന യുവാക്കള്‍ സംഭവമറിഞ്ഞ് കോപാക്രാന്തരായി. അവര്‍ ആ വേശ്യയെ തിരഞ്ഞ് നാലുപാടും അലഞ്ഞു. അപ്പോഴാണവര്‍ ധ്യാനനിരതനായിരിക്കുന്ന ബുദ്ധനെ കണ്ടത്. നടന്നതെല്ലാം അവര്‍ ബുദ്ധനോട് പറഞ്ഞു.'അവള്‍ എവിടെക്കാണ്‌ പോയത് എന്ന് താങ്കള്‍ക്കറിയാമോ, താങ്കള്‍ അവളെ കണ്ടോ' എന്ന് കൂട്ടത്തിലൊരുവന്‍ ബുദ്ധനോടാരാഞ്ഞു.      

'ഉത്തരം പറയുന്നതിനുമുന്‍പ് ഞാനൊരു ചോദ്യം തിരിച്ചുചോദിച്ചോട്ടെ?' ബുദ്ധന്‍ പറഞ്ഞു; 'ഏതാണ് നല്ലത്? അവളെ തിരയുന്നതോ അതോ നിങ്ങളെത്തന്നെ തിരയുന്നതോ?'

തികച്ചും അപ്രതീക്ഷിതമായ ആ ചോദ്യം യുവാക്കളില്‍ ആശ്ച്ചര്യമുളവാക്കി. 'നിങ്ങളെ തിരയുക എന്നതുകൊണ്ട് എന്താണ് അങ്ങ് അര്‍ത്ഥമാക്കുന്നത്?', ഒരുവന്‍ ചോദിച്ചു. അവരോടെല്ലാം അവിടെ ആസനസ്ഥരാകാന്‍ അപേക്ഷിച്ചശേഷം ബുദ്ധന്‍ തുടര്‍ന്നു.

'നിങ്ങള്‍ നിങ്ങളുടെ ഉള്ളിലേക്ക് നോക്കുക. കത്തിജ്ജ്വലിക്കുന്ന അനേകം തീജ്വാലകള്‍ നിങ്ങള്‍ക്കവിടെ കാണാം. ഭക്ഷണം, ലൈംഗികത, സമ്പത്ത്, അധികാരം, പദവി തുടങ്ങിയവയ്ക്കായുള്ള നിങ്ങളുടെ ആഗ്രഹങ്ങളെയാണ് ആ തീജ്വാലകള്‍ പ്രതിനിധാനം ചെയ്യുന്നത്. നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നടന്നുകിട്ടിയാല്‍ നിങ്ങളുടെയുള്ളില്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന ആ തീനാളങ്ങള്‍ കെട്ടടങ്ങുമെന്നും അതുവഴി നിങ്ങള്‍ സംതൃപ്തരാകുമെന്നും നിങ്ങള്‍ കരുതുന്നുണ്ടായിരിക്കാം.  യദാര്‍ത്ഥത്തില്‍ എരിതീയില്‍ എണ്ണയൊഴിച്ചുകൊണ്ടിരിക്കുകയാണ് നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. തല്‍ഫലമായി അവ കൂടുതല്‍ കൂടുതല്‍ ആളിക്കത്തിക്കൊണ്ടിരിക്കും. അതേസമയം നിങ്ങള്‍ അവയെ നിരീക്ഷിക്കുകയും അവയ്ക്ക് ഭക്ഷണപാനീയങ്ങള്‍ നല്‍കാതിരിക്കുകയും ചെയ്തുനോക്കൂ, അവ തനിയെ കെട്ടടങ്ങുന്നത് നിങ്ങള്‍ക്ക് കാണാം. അവ എരിഞ്ഞടങ്ങുമ്പോള്‍ അവയ്ക്കടിയില്‍ തെളിഞ്ഞുവരുന്ന സ്വന്തം ആത്മാവ് നിങ്ങള്‍ക്ക് കാണുവാന്‍ കഴിയും. അവിടെ നിങ്ങള്‍ നിങ്ങളെത്തന്നെ കണ്ടുമുട്ടുന്നു. നിങ്ങളുടെ ആത്മാവിന്‍റെ വഴികളെ പിന്തുടരുക. ആത്യന്തികമായ ആനന്ദം നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കും'.  

യുവാക്കള്‍ ആ വേശ്യയെ മറന്ന്‍ ബുദ്ധനൊപ്പം ചേര്‍ന്നു.

ബുദ്ധന്‍റെ വാക്കുകള്‍ ഏറെ മധുരതരമാണ്. ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് അവ നമ്മെ നയിക്കുന്നു.

നാമോരോരുത്തരും ബോധിസത്വന്മാരാണ്, ബുദ്ധനാകാന്‍ കെല്‍പുള്ളവര്‍,. ബുദ്ധനാകുക എന്നാല്‍ ബുദ്ധനെ പിന്തുടരുക എന്നല്ല അതിനര്‍ത്ഥം. പിന്തുടരുവാനായി അദ്ദേഹം നമുക്കുവേണ്ടി ഒരു സുവര്‍ണപാതയും വെട്ടിയൊരുക്കിവച്ചിട്ടില്ല. ശ്രേഷ്ഠരായ ഗുരുക്കന്മാര്‍ അങ്ങനെയാണ്. അവര്‍ ആകാശത്തിലെ പറവകള്‍ പോലെയാണ്. They fly leaving no traces behind...നമുക്ക് പിന്തുടരുവാന്‍ അദ്ദേഹം അദ്ദേഹത്തിന്‍റെ കാലടിപ്പാടുകള്‍ തീര്‍ത്ത പാതകള്‍ ഒരുക്കിവച്ചിട്ടില്ല. സ്വന്തമായി വഴിവെട്ടിയൊതുക്കി മുന്നേറാന്‍ നമ്മെ പ്രാപ്തരാക്കുകയാണ് ബുദ്ധന്‍ ചെയ്യുന്നത്. സ്വയം തീര്‍ത്ത പാതയിലൂടെ മുന്നേറി ലക്ഷ്യസ്ഥാനത്തെത്തുക. അപ്രകാരം നാമോരോരുത്തരും ബുദ്ധന്മാരായിത്തീരുക.

ബുദ്ധന്‍ എന്നതൊരു വ്യക്തിയല്ല, അതൊരു ഗുണവിശേഷമാകുന്നു.  

ഓം മണിപദ്മേ ഹൂം.                                    

Wednesday, 17 October 2012

ബുദ്ധനെ കൊല്ലുക!!!



ബുദ്ധമതത്തിന്‍റെ ഒരു കൈവഴിയാണ് സെന്‍..,. ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ലിന്‍--ചി എന്ന സെന്‍ ആചാര്യന്‍ ഒരിക്കല്‍ പറയുകയുണ്ടായി. നിങ്ങള്‍ വഴിയില്‍ വച്ച് ബുദ്ധനെ കണ്ടുമുട്ടുകയാണെങ്കില്‍ കൊന്നു കളയുക!!!

ഒറ്റനോട്ടത്തില്‍ ഒരു വിരോധോഭാസമായി തോന്നാമിത്. ബുദ്ധനെ കണ്ടാല്‍ കൊല്ലുകയോ? അതും ബുദ്ധനെ ജീവന് തുല്യം സ്നേഹിക്കുന്നവര്‍!.,!!!

ഇവിടെ വഴിയും ബുദ്ധനും കണ്ടുമുട്ടലും കൊലപാതകവുമെല്ലാം പ്രതീകാത്മകമാണ്. വഴി എന്നത് ആത്മീയയാത്രയാകുന്നു. നമ്മുടെ ആത്മീയയാത്രയില്‍ ബുദ്ധന് എന്തുകാര്യം? അത് നമ്മുടെ സ്വകാര്യതയാണ്‌ .   ബുദ്ധനെപ്പോലെ ഒരു വ്യക്തി, അദ്ദേഹത്തിന്‍റെ കയ്യില്‍ നമ്മുടെ എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളുണ്ടായിരിയ്ക്കും. അങ്ങനെയിരിയ്ക്കേ ബുദ്ധനുമായുള്ള കണ്ടുമുട്ടല്‍ നമ്മുടെ ആത്മീയയാത്രയെ വഴിമുട്ടിക്കുകയെയുള്ളൂ. അനന്തരം നാം ബുദ്ധനെ പിന്തുടരുന്നു. അദ്ദേഹത്തിന്‍റെ ഉത്തരങ്ങള്‍ക്കായി കാതോര്‍ക്കുന്നു. എന്നാല്‍ നമ്മുടെ ഉത്തരങ്ങള്‍ സത്യസന്ധമാകണമെങ്കില്‍ ആ ഉത്തരങ്ങള്‍ നമ്മള്‍ തന്നെ കണ്ടെത്തിയതായിരിയ്ക്കണം. സത്യം കൈമാറപ്പെടുമ്പോള്‍ അത് നുണയായി മാറുന്നു.          

വഴിയില്‍ നാം കണ്ടുമുട്ടുന്നത് സത്യത്തില്‍ ബുദ്ധനെയല്ല. ബുദ്ധന്‍റെ പ്രതിരൂപത്തെയാണ്. മുന്നോട്ടുള്ള നമ്മുടെ പ്രയാണത്തില്‍ ഒരു പ്രതിരൂപവും പ്രതിബന്ധമായിത്തീരരുത് . അതിനെ കൊല്ലുക. മനസ്സില്‍ നാമൊരു പ്രതിരൂപത്തെ താലോലിക്കുന്നിടത്തോളം 'നാം' എന്ന  യാദാര്‍ഥ്യത്തെ നാം തിരിച്ചറിയാതെ പോകുന്നു. നമ്മുടെ ഉള്ളിലേയ്ക്കു നോക്കാതെ പുറത്തെയ്ക്കാണ് നാം നോക്കുന്നത്. അവിടെ ബുദ്ധനില്‍ നിന്നും നാം അകന്നുപോകുകയാണ് ചെയ്യുന്നത്. ബുദ്ധന്‍ എന്നത് ഒരു വ്യക്തിയല്ല. അതൊരു ഗുണമാകുന്നു. സ്വയം അറിയുന്നവനാണ് ബുദ്ധന്‍.

ആരെയും പിന്തുടരാതിരിയ്ക്കുക എന്ന സന്ദേശമാണ് ലിന്‍-ചി ഈയൊരു പ്രസ്താവനയിലൂടെ നമുക്ക് പകര്‍ന്നു തരുന്നത്. ബുദ്ധനെപ്പോലും പിന്തുടരാതിരിയ്ക്കുക. ബുദ്ധനെ പിന്തുടരുന്നവര്‍ ബുദ്ധനില്‍ നിന്നും അകന്നുപോകുകയാണ്. സ്വയം ഒരു ബുദ്ധനാകുക എന്നതാണ് നമ്മുടെ ജീവിതലക്ഷ്യം. നാമെല്ലാവരും ബോധിസത്വന്‍മാരാണ്. ബോധിസത്വന്‍ എന്ന് വച്ചാല്‍ ബുദ്ധനാകാന്‍ ശേഷിയുള്ളവന്‍.  

നമ്മുടെ ശേഷികളെ അതിന്‍റെ പൂര്‍ണതയിലേയ്ക്ക് വളര്‍ത്തിയെടുക്കുക. സ്വയമേവ ഒരു ദീപമാകുക. ലോകത്തിനു മുഴുവന്‍ വെളിച്ചം പകരുക. പ്രപഞ്ചത്തിനാകെ അനുഗ്രഹമായിത്തീരുക . ഇത്രയൊക്കെയാണ് ബുദ്ധനു നമ്മോടു പറയുവാനുള്ളത്.                      

         

Sunday, 14 October 2012

ബെസ്റ്റ് ഫ്രണ്ട്

ഭഗവാന്‍ ശ്രീബുദ്ധന്‍ 
എന്‍റെ ബെസ്റ്റ് ഫ്രണ്ട് ആരാണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞാന്‍ പറയും,"എനിക്ക് ബെസ്റ്റ് ഫ്രണ്ട് ഇല്ല!!!".  

ആരാണ് ബെസ്റ്റ് ഫ്രണ്ട്? എപ്പോഴും നമ്മുടെ കൂടെ നടക്കുന്നവന്‍..,... എന്ത് സഹായത്തിനും ഏത് സമയത്തും ആശ്രയിക്കാവുന്നവന്‍.,... നമ്മുടെ പുളിച്ച ഫിലോസഫി കേള്‍ക്കാന്‍ കാതുതരുന്നവന്‍.,..തളര്‍ന്നുപോകുന്ന അവസരങ്ങളില്‍ ഒരു കൈത്താങ്ങാകുന്നവന്‍,.. അങ്ങനെയങ്ങനെ നീളുന്നു ഒരു ബെസ്റ്റ് ഫ്രണ്ടിനു വേണ്ട ഗുണവിശേഷങ്ങള്‍ ...     

എന്നാല്‍ ബെസ്റ്റ് ഫ്രണ്ട് എന്നത് സത്യത്തില്‍ നമ്മുടെ അത്യാഗ്രഹവും സ്വാര്‍ത്ഥതയുമാണ്‌.,. മേല്‍പറഞ്ഞ നമ്മുടെ ആഗ്രഹങ്ങള്‍ സാക്ഷാല്‍കരിക്കുന്നവനാരോ അവനാണ് നമ്മുടെ ബെസ്റ്റ് ഫ്രണ്ട്. നമുക്ക് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലാത്തവന്‍ നമ്മുടെ ബെസ്റ്റ് ഫ്രണ്ട് ആകാത്തത് അതുകൊണ്ടാണ്. നമ്മെ നമ്മുടെ ബെസ്റ്റ് ഫ്രണ്ട് കാണുന്നതും ഇതേ കണ്ണിലൂടെയാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു Give and Take Relationship ആണ് സൗഹൃദം . "നീയെന്നോട്‌ കൂറുള്ളവനായി തുടരുന്ന കാലമത്രയും ഞാന്‍ നിന്നോട് കൂറുള്ളവനായിരിക്കും" എന്ന ഒരു 'അലിഖിത നിയമം ' സൗഹൃദത്തിനു പിറകില്‍ ഉണ്ട്.    

ഈ അലിഖിത നിയമം ലംഘിക്കപ്പെടുന്ന മാത്രയില്‍. സൗഹൃദം ഉലയുന്നു. പിന്നെ പരാതികളായി, പരിഭവങ്ങളായി...ചിലപ്പോള്‍ പരിഭവങ്ങള്‍ മറന്ന് അത് വീണ്ടും ഒന്നിക്കുന്നു, ചിലപ്പോള്‍ എന്നെന്നേയ്ക്കുമായി തകരുന്നു. കൂട്ടിചേര്‍ക്കപ്പെട്ട സൗഹൃദം പഴയ കരാറിന്‍റെ പുതുക്കല്‍ മാത്രമാണ്. അതെപ്പോള്‍ വേണമെങ്കിലും ലംഘിക്കപ്പെടാം...തകര്‍ച്ചകള്‍ ആവര്‍ത്തിക്കാം... 

ബോധപ്രാപ്തനായ ഒരു വ്യക്തിയ്ക്ക് സുഹൃത്തുക്കള്‍ ഉണ്ടാകുമോ എന്ന ഒരു ശിഷ്യന്‍റെ ചോദ്യത്തിന് ഭഗവാന്‍ ശ്രീബുദ്ധന്‍ നല്‍കിയ മറുപടി "ഇല്ല" എന്നായിരുന്നു. 'ലോകം മുഴുവനും അയാളുടെ സുഹൃത്തുക്കള്‍ ആയിരിയ്ക്കും' എന്ന മറുപടി ബുദ്ധനില്‍ നിന്ന് പ്രതീക്ഷിച്ച ശിഷ്യനെ  സ്തബ്ധനാക്കിക്കളഞ്ഞു ഈ മറുപടി.

ശ്രീബുദ്ധന്‍ പറഞ്ഞതില്‍ കാര്യമുണ്ട്. സൗഹൃദം ഒരു തരത്തിലുള്ള തെരഞ്ഞെടുപ്പാണ്. സൗഹൃദത്തില്‍ നാം ഉള്‍ക്കൊള്ളിക്കുന്നവരെക്കാള്‍ കൂടുതല്‍ പേരെ നാം  പുറത്താക്കുന്നുണ്ട്. മാത്രമല്ല ഒരു സുഹൃത്തിനു മാത്രമേ നമ്മുടെ ശത്രുവാകാന്‍  കഴിയൂ. അപരിചിതര്‍ നമ്മുടെ ശത്രുക്കളാകുന്നില്ല. അതിനാല്‍ തന്നെ അവരിരുവരും ഒരുമിച്ചു വരുന്നവരാണ്. സുഹൃത്തുക്കളില്ലെങ്കില്‍ നമുക്ക് ശത്രുക്കളുമില്ല. 

ശ്രീബുദ്ധന്‍ സൗഹൃദത്തിനെതിരാണ് എന്നല്ല ഇതിനര്‍ത്ഥം. പ്രജ്ജ്വലമായ  ഒരു ദീപം പോലെയാകണം നമ്മുടെ സൗഹൃദം എന്നാണ് ശ്രീബുദ്ധന്‍ പറയുന്നത്. ദീപം അതിനു ചുറ്റും പ്രകാശം പരത്തുന്നു. അതിനു പക്ഷപാതമില്ല. മേശയ്ക്കു മാത്രമേ ഞാന്‍ പ്രകാശം നല്‍കൂ അല്ലെങ്കില്‍ കസേരയ്ക്കു മാത്രമേ ഞാന്‍ പ്രകാശം നല്‍കൂ എന്ന് ദീപം പറയുന്നില്ല. അത് ഒന്നിനെയും ഒഴിവാക്കുന്നില്ല. അത് ഒന്നില്‍ നിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കുന്നുമില്ല. അവിടെ Giving മാത്രമേയുള്ളൂ.  അതിന്‍റെ പ്രകാശം എല്ലാവര്‍ക്കും ഒരുപോലെ ലഭിക്കുന്നു. ഇത്തരത്തില്‍ നിരുപാധികമായ സ്നേഹത്തില്‍ അധിഷ്ടിതമാകണം സൗഹൃദം അല്ലാതെ സ്വാര്‍ത്ഥതാല്‍ര്യങ്ങള്‍ക്ക് മുകളില്‍ കെട്ടിപ്പടുത്ത ഒരു ചില്ലുകൊട്ടാരമാകരുത് അത് എന്ന് ശ്രീബുദ്ധന്‍ ഓര്‍മിപ്പിക്കുന്നു.     

മാനവികതയ്ക്ക് ശ്രീബുദ്ധന്‍ നല്‍കിയ സംഭാവനകള്‍ ഇത്തരത്തിലുള്ള വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ ആണ്.